ഡോ.പി.കെ വാര്യര്‍: മായാത്ത പാദമുദ്രകള്‍

ഇബ്രാഹീം കോട്ടക്കല്‍

ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ മതചിഹ്നങ്ങൾ ആലേഖനം ചെയ്ത കവാടത്തിന് പിറകിലെ കൈലാസ മന്ദിരത്തിലായിരുന്നു ഡോ. പി.കെ വാരിയരുടെ താമസം, അവസാന ശ്വാസമെടുത്തതും അവിടെക്കിടന്നു തന്നെ.

ഒരു നൂറ്റാണ്ടു കാലത്തെ ആ ജീവിതം പ്രസിരിപ്പിച്ചത് മനുഷ്യ സ്നേഹത്തിന്‍റെ ഉദാത്ത മാതൃകയായിരുന്നു. സ്നേഹം കൊണ്ടും എളിമകൊണ്ടും പാണ്ഡിത്യം കൊണ്ടും ഉയർന്ന ചിന്ത കൊണ്ടും ലോകത്തോളം വളർന്ന മഹാവൈദ്യന്‍റെ ജീവിതപാതയിലേക്കിറങ്ങി, ആ യാത്രക്ക് നൈരന്തര്യം തീർക്കാൻ കെൽപുള്ള ആരാണിനി ഉള്ളത്? ആയുർവേദ ചികിൽസക്ക് തുല്യതയില്ലാത്ത സംഭാവനകൾ നൽകിയ ഡോ. വാരിയരെ ഓർമച്ചുമരിലേക്ക് മാറ്റി പ്രതിഷ്ഠിക്കുമ്പോൾ ഉള്ളിൽ ഉയർന്നു വരുന്ന, ഉത്തരം തെളിഞ്ഞു വരാത്ത ഒരോയൊരു ചോദ്യമിതാണ്.

തന്‍റെ പാരമ്പര്യമോ പദവിയോ പരിഗണിക്കാതെ പണ്ഡിതനോടും പാമരനോടും ധനികനോടും ദരിദ്രനോടും മേലാളരോടും കീഴാളരോടും വിവേചനമില്ലാതെ ഉള്ളുതുറന്നു ചിരിച്ച, പിശുക്കില്ലാതെ സംസാരിച്ച, താൻ സ്വായത്തമാക്കിയ അറിവുകൾ മറയില്ലാതെ പകർന്നു നൽകിയ മഹാത്മാവിന്‍റെ വിയോഗം തീർക്കുന്നത് ശൂന്യത തന്നെയാണ്. മുക്കാൽ നൂറ്റാണ്ടോളം അമ്മാവൻ തുടങ്ങിവെച്ച സ്ഥാപനത്തോടൊട്ടി നിൽ ക്കുകയും സ്വയം വളർന്നതിനൊപ്പം സ്ഥാപനത്തെ ആയുർവേദ ചികിൽസാ ഗോപുരത്തിന്‍റെ ഉച്ചിയിലെത്തിക്കുകയും ചെയ്ത കാരണവരെ ‘മാധ്യമ’ത്തിന്‍റെ പ്രതിനിധിയെന്ന നിലക്കും അല്ലാതെയും പല തവണ നേരിൽ കാണാനും ആശയവിനിമയം നടത്താനുമായിട്ടുണ്ട്.

ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയെ കാണണമെങ്കിൽ സ്ഥാപനത്തിന്‍റെ സെക്യൂരിറ്റി മുതൽ പേഴ്സനൽ സ്റ്റാഫ് വരെയുള്ളവരിൽനിന്ന് നിരവധി ചോദ്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇതെല്ലാം കഴിഞ്ഞ് അദ്ദേഹത്തിന്‍റെ മുന്നിലെത്തിയാൽ പിന്നെ അനുഭവപ്പെടുന്നത് ഒരു തരം കുളിരാണ്. അത്രയേറെ സൗമ്യനും മിതഭാഷിയുമായിരുന്നു അദ്ദേഹം.

മുസ്ലിം ഭൂരിപക്ഷ പ്രദേശമായതിന്‍റെ പേരിൽ മലപ്പുറം കേരളത്തിനകത്തും പുറത്തും ആക്ഷേപങ്ങൾക്കിരയാവുേമ്പാൾ തന്നെ ജില്ലയുടെ മതസഹിഷ്ണുതാ പാരമ്പര്യം ഉയർത്തിപ്പിടിച്ച് ആയുർവേദത്തിന്‍റെ പെരുമ വാനോളമുയർത്തിയതിനു പിന്നിലെ മുഖ്യ ചാലക ശക്തി ഡോ. പി.കെ വാര്യർ തന്നെയെന്ന് തറപ്പിച്ച് പറയാനാവും. ഒരു ചികിൽസാ രീതിയെന്ന നിലക്ക് ആയുർവേദ ചികിൽസയെ അലോപ്പതിയോട് കിടപിടിക്കത്ത രീതിയിൽ പ്രചാരത്തിലെത്തിക്കാൻ കഴിഞ്ഞു എന്നതായിരിക്കും പി.കെ വാരിയരുടെ മഹിമയായി വാഴ്ത്തപ്പെടുക. മരുന്നു നിർമാണ രംഗത്ത് യന്ത്രവത്കരണം സാധ്യമാക്കിയതിലൂടെ കഷായം ടാബ്ലറ്റായും ചൂർണം കാപ്സ്യൂളായും രൂപമാറ്റം വരുത്തി ആയുർവേദ ചികിൽസയെ കുറേക്കൂടി ജനകീയമാക്കാൻ അദ്ദേഹത്തിന്‍റെ കാർമികത്വത്തിൽ ആര്യവൈദ്യശാലക്കായി.
പാരമ്പര്യ ചികിൽസാ വിധികൾക്കപ്പുറം ആയുർവേദത്തിന് വളരാൻ കഴിയില്ലെന്ന് കരുതിയേടത്തുനിന്ന് നിരവധി ഗവേഷണങ്ങളിലൂടെ അനുദിനം വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന ചികിൽസാ രീതിയെന്നതിലേക്ക് ആയുർവേദത്തെ ഉയർത്തിക്കൊണ്ടു വരാനും ഡോ. പി.കെ വാരിയർക്ക് കഴിഞ്ഞു.

ആര്യവൈദ്യശാലയോടനുബന്ധിച്ച് പ്രത്യേക ഗവേഷണ വിഭാഗം തുടങ്ങുകയും കേന്ദ്ര ഗവേഷണ ഏജൻസികളുമായും മറ്റും സഹകരിച്ച് പുതിയ നിരവധി പരീക്ഷണങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത കാലത്ത് ആര്യവൈദ്യശാലയിൽ ആരംഭിച്ച കാൻസർ ചികിൽസാ വിഭാഗത്തിന് നേരിട്ട് നേതൃത്വം നൽകിയത് ശതാബ്ധി പിന്നിട്ട പി.കെ. വാര്യരായിരുന്നു. അതുകൊണ്ടു തന്നെ ആയുർവേദത്തിന്‍റെ അപരനാമമായിട്ടു തന്നെയായിരിക്കും അദ്ദേഹം തുടർന്ന് അറിയപ്പെടുക. ആ മഹത് വ്യക്തിക്ക് പ്രണാമം.

Leave a Reply

Your email address will not be published. Required fields are marked *